ഗുവാഹത്തി: മുസ്ലിം വിഭാഗത്തിനെതിരെ പരസ്യമായ വംശഹത്യാ ആഹ്വാനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ . "പോയിന്റ് ബ്ലാങ്ക് ഷോട്ട്" എന്ന തലക്കെട്ടോടെ അസം ബിജെപിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയാണ് വലിയ വിവാദങ്ങൾക്കു വഴിവച്ചത്.
പ്രതിഷേധം ശക്തമായതിനെത്തുടർന്നു ബിജെപി ഈ വീഡിയോ പിന്നീടു നീക്കം ചെയ്തു. മുസ്ലിംകൾക്കെതിരേ പ്രതീകാത്മകമായി വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. "നിങ്ങൾ എന്തുകൊണ്ട് പാകിസ്ഥാനിലേക്കു പോയില്ല?", "ബംഗ്ലാദേശികൾക്കു മാപ്പില്ല" തുടങ്ങിയ വിദ്വേഷം ജനിപ്പിക്കുന്ന വാചകങ്ങളും അസമീസ് ഭാഷയിൽ വീഡിയോയിൽ ചേർത്തിട്ടുണ്ട്. രൂക്ഷമായ വിമർശനം ഉയർന്നതോടെയാണ് ബിജെപി പ്രതിസന്ധിയിലായത്. കടുത്ത നിയമപ്രശ്നങ്ങൾ വരെ ഉയരാൻ സാധ്യതയുള്ളതാണെന്നു വിഡിയോ ദൃശ്യങ്ങളെന്നു ചൂണ്ടിക്കാണിക്കപ്പെട്ടതോടെ ബിജെപി നേതൃത്വം വിഡിയോ നീക്കം ചെയ്യാൻ നിർബന്ധിതരാവുകയായിരുന്നു.